പൗരത്വഭേദഗതിക്കെതിരെ യുഎസിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ വംശജയും സോഷ്യലിസ്റ്റ് നേതാവും സിയാറ്റിലിലെ മുൻ കൗൺസിൽ അംഗവുമായ ക്ഷമ സാവന്തിന് വീണ്ടും വിസ നിഷേധിച്ച് കേന്ദ്രം.
മോദി സർക്കാരിന്റെ നയങ്ങളെ എതിർത്തതിനാണ് കേന്ദ്രം തനിക്കും മറ്റുള്ളവർക്കുമെതിരെ പ്രതികാരം ചെയ്യുകയാണെന്ന് ക്ഷമ സാവന്ത് പറഞ്ഞു. ഇന്ത്യയിലേക്ക് പോകാൻ നിരവധി തവണ അപേക്ഷിച്ചെങ്കിലും വിസ നിഷേധിക്കുകയായിരുന്നു.
രോഗബാധിതായ 82 വയസുകാരിയായ മാതാവിനെ സന്ദർശിക്കുന്നതിനായി കഴിഞ്ഞ മെയ് മുതൽ വിസക്കായി അപേക്ഷിക്കുകയാണ് ക്ഷമ. നിരവധി തവണ അപേക്ഷിച്ചെങ്കിലും ഒരു കാരണവും വിശദീകരിക്കാതെ വിസ നിഷേധിക്കുകയായിരുന്നു. ജനുവരി ഒമ്പതിനാണ് അവസാനമായി വിസ അപേക്ഷ നിരസിച്ചത്. കഴിഞ്ഞ മെയിലും ജൂണിലും അപേക്ഷിച്ചിരുന്നു.
യുഎസിലെ സിയാറ്റിൽ സിറ്റി കൗൺസിലിൽ അംഗമായിരിക്കെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം ക്ഷമ സാവന്ത് അവതരിപ്പിച്ചിരുന്നു. തനിക്കെതിരെ മാത്രമല്ല, നിരവധി മാധ്യമപ്രവർത്തകരോടും ആക്ടിവിസ്റ്റുകളോടും മോദി സർക്കാർ പ്രതികാര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും ക്ഷമ എക്സിൽ കുറിച്ചു.