റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എച്ച്ഡിഎഫ്സി ബാങ്കിനും പഞ്ചാബ് & സിന്ധ് ബാങ്കിനും മാർഗനിർദേശങ്ങൾ പാലിക്കാത്തതിന് വലിയ തുക പിഴ ചുമത്തി. റിസർവ് ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന് 75 ലക്ഷം രൂപയും പഞ്ചാബ് & സിന്ധ് ബാങ്കിന് 68.2 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
എച്ച്ഡിഎഫ്സി ബാങ്കിനെതിരായ നടപടി
എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കളെ അവരുടെ അപകടസാധ്യത (റിസ്‌ക്) അനുസരിച്ച് കുറഞ്ഞ റിസ്ക് ഉള്ളവർ, ഇടത്തരം റിസ്ക് ഉള്ളവർ, കൂടുതൽ റിസ്ക് ഉള്ളവർ എന്നിങ്ങനെയുള്ള വിഭാഗങ്ങളായി തരംതിരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ആർബിഐ കണ്ടെത്തൽ. ഇത് ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനമാണ്. കൂടാതെ, ഓരോ ഉപഭോക്താവിനും ഒരു യുണീക്ക് കസ്റ്റമർ ഐഡന്റിഫിക്കേഷൻ കോഡ് (UCIC) നൽകുന്നതിന് പകരം ഒന്നിലധികം കസ്റ്റമർ ഐഡന്റിഫിക്കേഷൻ കോഡുകൾ നൽകിയതും നിയമലംഘനമാണ്.
2023 മാർച്ച് 31 ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലുകൾ. തുടർന്ന്, എന്തുകൊണ്ട് പിഴ ചുമത്തരുത് എന്ന് വിശദീകരിച്ച് മറുപടി നൽകാൻ ബാങ്കിനോട് ആവശ്യപ്പെട്ടു. എച്ച്ഡിഎഫ്സി ബാങ്ക് നൽകിയ വിശദീകരണങ്ങളും അധിക രേഖകളും പരിഗണിച്ച ശേഷം, ആർബിഐ വീഴ്ചകൾ കണ്ടെത്തുകയും പിഴ ചുമത്താൻ തീരുമാനിക്കുകയുമായിരുന്നു. ഈ പിഴ ബാങ്കിന്റെ ഉപഭോക്താക്കളുമായുള്ള ഇടപാടുകളെയോ കരാറുകളെയോ ബാധിക്കില്ലെന്നും ആർബിഐ വ്യക്തമാക്കി.
പഞ്ചാബ് & സിന്ധ് ബാങ്കിന് പിഴ
പഞ്ചാബ് & സിന്ധ് ബാങ്കിന് 68.2 ലക്ഷം രൂപ പിഴയിട്ടത് വലിയ വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഉള്ള നിയമങ്ങൾ പാലിക്കാത്തതിനാണ് ഇത്. അഞ്ച് കോടി രൂപയിൽ കൂടുതൽ വായ്പയെടുത്ത ചില ആളുകളുടെ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ബാങ്കിന് കഴിഞ്ഞില്ലെന്ന് റിസർവ് ബാങ്ക് കണ്ടെത്തി. അതുപോലെ, ചില ബി.എസ്.ബി.ഡി.എ. അക്കൗണ്ടുള്ളവരെ സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാൻ അനുവദിച്ചത് റിസർവ് ബാങ്കിന്റെ സാമ്പത്തിക നിയമങ്ങൾക്ക് എതിരാണെന്നും ആർബിഐ വ്യക്തമാക്കി.