ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. സിപിഎം പ്രവർത്തകരായ എട്ടു പ്രതികൾക്ക് 7 വർഷത്തെ കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.   

വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. 31 വർഷങ്ങൾക്കുശേഷമാണ് അപ്പീലിൽ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിരുന്നില്ല. 

കൃത്യത്തിന്‍റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ പ്രതികൾക്കുളള ഏഴുവർഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന്  കോടതി നിരീക്ഷിച്ചു. രണ്ടുകാലും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്റർക്ക് നഷ്ടപരിഹാരം വർധിപ്പിച്ചുനൽകേണ്ടത് ഉചിതമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പ്രതികളുടെ ശിക്ഷ കുറയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഭാവിയിൽ സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്നും ഉത്തരവിലുണ്ട്. 1994  ജനുവരി 25ന് രാത്രിയാണ്  എർ എസ് എസ് ജില്ലാ സഹകാര്യവാഹക് ആയിരുന്ന സദാനന്ദൻ മാസ്റ്ററെ സിപിഎം പ്രാദേശിക നേതാക്കളടങ്ങിയ സംഘം ആക്രമിച്ചത്.