കൊച്ചി: എറണാകുളം പറവൂരില്‍ ജപ്തി നടപടി നേരിട്ട് പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് സന്ധ്യയും മകളും ദുരിതത്തിലായത്. 

വടക്കേക്കര പഞ്ചായത്തില്‍ താമസിക്കുന്ന സന്ധ്യയാണ് ജപ്തി ഭീഷണിയിലായത്. എന്നാല്‍ സന്ധ്യയുടെയും മകളുടെയും മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. പലിശയടക്കം 8 ലക്ഷം രൂപ ബാങ്കിന് കൈമാറും. ഇന്ന് രാത്രി തന്നെ കുടുംബത്തിന് വീടിന്റെ താക്കോൽ തിരിച്ചു നൽകുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലോണ്‍ എടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ധനകാര്യ സ്ഥാപനവുമായി സംസാരിച്ചിരുന്നു. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാമെന്ന് പ്രതിപക്ഷ നേതാവും ബാങ്കിനെ അറിയിച്ചിരുന്നു.