ഴിഞ്ഞ ദിവസം അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയും ശാന്തനു നായിഡുവും തമ്മിലുള്ള സൗഹൃദം ഏറെ ചർച്ചചെയ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്. പ്രായത്തിനും തൊഴിലിടത്തെ വലുപ്പച്ചെറുപ്പങ്ങൾക്കും അതീതമായ അവരുടെ ബന്ധം ആരംഭിച്ചതെങ്ങനെ, രത്തൻ ടാറ്റയ്ക്ക് ആരാണ് ശാന്തനു, എന്തൊക്കെയാണ് അവർ ആശയവിനിമയം നടത്തിയത് എന്നിങ്ങനെ ആളുകൾക്കിടയിലെ ചർച്ചാവിഷയങ്ങൾ നിരവധിയായിരുന്നു.

ഇപ്പോഴിതാ കരളലിയിപ്പിക്കുന്ന ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. രത്തൻ ടാറ്റയുടെ സംസ്കാരചടങ്ങുകൾക്കിടെ വികാരാധീതനായ ശാന്തനുവും അദ്ദേഹത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്ന പോലീസുകാരുമാണ് ചിത്രത്തിലുള്ളത്. 

രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം, ശാന്തനു ലിങ്ക്ഡ്ഇന്നിൽ ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. രത്തൻ ടാറ്റയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ ദുഃഖത്തിന്റെ ആഴവും ആൾക്കൂട്ടത്തിന്റെ പിന്തുണയുടെ ഊഷ്മളതയും ഉൾക്കൊണ്ടുകൊണ്ടായിരുന്നു പോസ്റ്റ്. ‘ഒടുവിൽ ഒന്നിരിക്കാനും കാര്യങ്ങൾ അനുഭവിക്കാനും കഴിഞ്ഞു. ഇനിയൊരിക്കലും അദ്ദേഹം പുഞ്ചിരിക്കുന്നത് കാണാനോ അദ്ദേഹത്തെ ചിരിപ്പിക്കാനോ ആകില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെട്ടുവരികയാണ്’, ശാന്തനു കുറിച്ചു. തന്റെ വാക്കുകൾക്കൊപ്പം സംസ്കാര ചടങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥൻ ശാന്തനുവിനെ ആശ്വസിപ്പിച്ച് ആലിംഗനം ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

തന്നെ ആശ്വസിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് അയച്ചുകിട്ടിയ സന്ദേശങ്ങൾക്കും കരുതലിനും ശാന്തനു നന്ദി അറിയിച്ചു. ഏറ്റവും പ്രയാസം അനുഭവപ്പെട്ട സമയത്ത് സ്നേഹത്തോടെയുള്ള ചെറിയ കാര്യങ്ങൾ പോലും ആശ്വാസം നൽകിയെന്ന് കുറിപ്പിൽ എടുത്തുപറയുന്നുണ്ട്. മുംബൈ പോലീസുകാർ നൽകിയ ആലിംഗനം ദയവോടെയുള്ളതായിരുന്നു. നന്ദി പറഞ്ഞുകൊണ്ടാണ് ശാന്തനു ചെറിയ കുറിപ്പ് അവസാനിപ്പിച്ചത്.

രത്തൻ ടാറ്റയുമായുള്ള സൗഹൃദത്തെ കുറിച്ച് ശാന്തനു നേരത്തെ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഈ സൗഹൃദം എന്നിൽ അവശേഷിപ്പിച്ച വിടവ് നികത്താൻ എന്റെ ജീവിതകാലം മുഴുവൻ വേണ്ടിവരും. സ്നേഹത്തിന് നൽകുന്ന വിലയാണ് ദുഃഖം. എന്റെ പ്രിയപ്പെട്ട വഴി വിളക്കിന് വിട.’ രത്തൻ ടാറ്റയ്ക്കൊപ്പം ഫ്ളൈറ്റിൽ ഇരിക്കുന്ന പഴയ ഫോട്ടോയായിരുന്നു ശാന്തനു ഷെയർ ചെയ്തിരുന്നത്. 

രത്തൻ ടാറ്റയുമായുള്ള സൗഹൃദം

മൃഗങ്ങൾ റോഡപകടങ്ങളിൽപ്പെടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ തെരുവുനായകൾക്കായി ആരംഭിച്ച മോട്ടോപോസ് എന്ന പദ്ധതിയിലൂടെയാണ് മുപ്പതുകാരനായ ശന്തനു നായിഡു ടാറ്റയുടെ ശ്രദ്ധയാകർഷിച്ചത്. മൃഗക്ഷേമത്തിൽ ഇരുവർക്കുമുള്ള താത്പര്യത്തിലൂടെയാണ് അവരുടെ ബന്ധത്തിന് തുടക്കമിട്ടത്. ടാറ്റ നായിഡുവിനെ കാണാൻ ക്ഷണിച്ചു.

കാലക്രമേണ, അവരുടെ ബന്ധം ആഴത്തിലുള്ള സൗഹൃദമായി. പുണെയിൽ ജനിച്ചുവളർന്ന ശാന്തനു നായിഡു 2014-ൽ സാവിത്രിബായ് ഫൂലെ സർവകലാശാലയിൽനിന്ന് എൻജിനിയറിങ് ബിരുദം നേടി. ശേഷം നായിഡു 2016-ൽ കോർണൽ ജോൺസൺ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടി. ടാറ്റ ട്രസ്റ്റിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി ടാറ്റയിൽ ജോലിക്കെത്തി. പിന്നീട് നായിഡു ടാറ്റയുടെ വിശ്വസ്തനും സഹായിയുമായിത്തീർന്നു.

ഇരുവരും ഒരുമിച്ച് സിനിമകൾ കാണുകയും ഭക്ഷണം കഴിക്കുകയും ബിസിനസ്, വ്യക്തിഗത വളർച്ച എന്നിവയെക്കുറിച്ചുള്ള അർഥവത്തായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു.

സാമൂഹികമാധ്യമങ്ങളിൽ ഇടപഴകാൻ നായിഡു ടാറ്റയെ സഹായിച്ചു. ഇതുവഴി രത്തൻ ടാറ്റ ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ജനപ്രിയനായി. ടാറ്റ നായിഡുവിന്റെ പുതിയ കാഴ്ചപ്പാടിനെ വിലമതിച്ചപ്പോൾ നായിഡു ടാറ്റയുടെ ജ്ഞാനത്തെയും അനുഭവത്തെയും ബഹുമാനിച്ചു. അവരുടെ തലമുറകളിലെ സൗഹൃദം മുതിർന്നവർക്കുള്ള കൂട്ടുകെട്ടായ ‘ഗുഡ്ഫെലോസി’നെ രൂപപ്പെടുത്താൻ നായിഡുവിനെ പ്രേരിപ്പിച്ചിരുന്നു