കൊളംബോ: സിഡ്നി-കൊളംബോ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്ന് ഒരു വനിതാ സഹ-പൈലറ്റിനെ പുറത്താക്കിയതായി പരാതി. ശുചിമുറിയില്‍ പോയ വനിതാ പൈലറ്റ് തിരിച്ചെത്തിയപ്പോള്‍ കോക്ക്പിറ്റിന് അകത്തുകയറാന്‍ സമ്മതിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രീലങ്കന്‍ പൈലറ്റാണ് വനിതാ പൈലറ്റിനെ കയറ്റാതെ കോക്ക്പിറ്റടച്ചത്. 

10 മണിക്കൂര്‍ നീണ്ട വിമാനത്തില്‍, സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച് കോക്ക്പിറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പകരക്കാരനെ ക്രമീകരിക്കാതെ പൈലറ്റ് ഇടവേള എടുത്തപ്പോഴാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് രണ്ട് പൈലറ്റുമാരും തമ്മില്‍ തര്‍ക്കത്തിന് കാരണമായി.

സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത്, മിക്ക വിമാന കമ്പനികളും കോക്ക്പിറ്റില്‍ കുറഞ്ഞത് രണ്ട് ജീവനക്കാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോക്ക്പിറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പകരക്കാരനെ ക്രമീകരിക്കണം. അങ്ങനെ ചെയ്യാതെ വനിതാ പൈലറ്റ് പുറത്തുപോയതോടെയാണ് സഹ പൈലറ്റ് പ്രകോപിതനായത്. ഇരുവരും തമ്മിലെ തര്‍ക്കത്തിന് പിന്നാലെ വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ടു. 

തുടര്‍ന്ന് പുരുഷ പൈലറ്റിനെ ജോലിയില്‍ നിന്ന് തത്ക്കാലത്തേക്ക് പുറത്താക്കി. സംഭവത്തെക്കുറിച്ച് ശ്രീലങ്കയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുരുഷ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്നാണ് വിമാന കമ്പനി അറിയിച്ചത്.