കായംകുളത്ത് പോലീസിനെ വട്ടം കറക്കിയ മോഷ്ടാവ് പിടിയിൽ. കായംകുളം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടയിൽ ഇന്ന് പുലർച്ചെ 5ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ. കായംകുളം റെയിൽവേ സ്റ്റേഷന് സമീപം വിവിധ വീടുകളിലും മോഷണശ്രമം നടത്തിയ മോഷ്ടാവ് പോലീസിനെ കണ്ട് ഓടി ഓടയിൽ കുളിക്കുകയായിരുന്നു.

തുടർന്ന് പോലീസ് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും കായംകുളം അഗ്നി രക്ഷ നിലയത്തിലെ സേനാംഗങ്ങൾ എത്തി ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുന്നതിനിടയിൽ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറുകയുമായിരുന്നു. നാല് മണിക്കൂറോളം നേരമാണ് യുവാവ് ഓടയിൽ കഴിഞ്ഞത്. 

തുടർന്ന് ഫയർഫോഴ്സ് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ ഓടിക്കുള്ളിൽ കയറി അതി സാഹസികമായി മോഷ്ടാവിനെ പിടികൂടി പുറത്തെടുത്ത് പോലീസിനു കൈമാറുകയുമായിരുന്നു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ മുകേഷ്, വിപിൻ, രാജഗോപാൽ, ഷിജു ടി സാം, ദിനേശ്, സജിൻ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടക്കുപുറത്ത് എത്തിച്ചത്.