ഒഞ്ചിയത്തെ ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്ന അഞ്ചാംപ്രതി മുഹമ്മദ് ഷാഫി ജയിലിലേക്ക് പരോൾ കഴിഞ്ഞുമടങ്ങുന്നതിന് മുൻപായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ വ്യാപകമായ വിമർശനങ്ങൾക്ക് വഴിയൊരുക്കി. ഒരു ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ഇത്തരം ആഘോഷം സമൂഹത്തിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നുന്നത്. 

മാസ് ബിജിഎം ഇട്ട് ചെയ്ത റീലാണ് സോഷ്യൽ മീഡിയയിൽ വിവാദം സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയതോടെ രാഷ്ട്രിയ വിവാദങ്ങൾക്ക് ചൂടുപിടിച്ചിട്ടുണ്ട്. എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണെന്നായിരുന്നു രാഹുല്‍ ട്രോളിയത്. മുഹമ്മദ് ഷാഫി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞ് ഇന്നോവ കാറില്‍ ജയിലിലേക്ക് മടങ്ങുന്നതിനിടെ കുട്ടിയെ ചുംബിക്കുന്നതാണ് വൈറലായ റീൽസിലുള്ളത്.

നേരത്തെ കോടതി ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് പ്രതികളുടെ ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കിയത്. ഇതിനെതിരെയുള്ള നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ജയിലിലേക്കുള്ള മടക്കം മുഹമ്മദ് ഷാഫി ആർഭാടമാക്കിയത്.