വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽനിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി. അതായത് ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുത്. വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് കോടതിയിൽ തുടരുന്നത് തീർപ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാൻ തുടങ്ങിയെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അതിശക്തിമായ എതിർപ്പിനെ തുടർന്ന് കേസ് കൂടുതൽ വാദത്തിനായി നാളേക്കു മാറ്റി. കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ന് ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം നാളെ ഇടക്കാല ഉത്തരവിറക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു.
നാളെ രണ്ടുമണിക്ക് ഹർജികളിൽ വീണ്ടും വാദം കേൾക്കും. വഖഫ് ബില്ലിൽ ഇടക്കാല ഉത്തരവ് ഇന്നിറക്കരുതെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിച്ചാണ് സുപ്രീംകോടതി നാളെയും വാദം കേൾക്കാം എന്ന് വ്യക്തമാക്കിയത്.