ടെൽ അവീവ് : ഹമാസ് നേതാവ് യഹ്യ സിൻവാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ  ഇസ്രായേലിന് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. യഹ്യയുടെ കൊലപാതകത്തോടെ, യുദ്ധത്തിൽ പുതിയതും തീവ്രവുമായ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും, പ്രതിരോധം ശക്തിപ്പെടുത്തുമെന്നും ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.

ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ മരണം സ്ഥിരീകരിച്ചതോടെ ഇസ്രായേലിൻ്റെ മുഖ്യശത്രുവാണ് ഇല്ലാതായിരിക്കുന്നത്. ഒക്ടോബർ  ഏഴിന് നടന്ന ആക്രമണത്തിൻ്റെ സൂത്രധാരനെ ഇല്ലാതാക്കിയിട്ടും യുദ്ധം അവസാനിപ്പിക്കാൻ  ഇസ്രായേൽ  തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

യഹ്യ കൊല്ലപ്പെട്ടതോടെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ഗണിതം ചെയ്തുവെന്നും ഞങ്ങളുടെ ദൗത്യം പൂർത്തീകരിച്ചിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് പ്രഖ്യാപിച്ചു. ഹമാസിൽ നിന്ന് എല്ലാ ബന്ദികളെ വിട്ടയച്ച ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്നും നെതന്യാഹു പ്രഖ്യാപിച്ചു. യഹ്യയുടെ മരണത്തിന് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.

ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് ശേഷമാണ് സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത് യഹ്യ ഹമാസിൻ്റെ തലവനായത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ.

ആക്രമണത്തില്‍ 1,100 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 40,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. യുദ്ധത്തില്‍ ജനസംഖ്യയിലെ 2.3 മില്യണ്‍ പേർ പലായനം ചെയ്തു.