• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: രാജ്യം ഉറ്റു നോക്കിയ ഡിബേറ്റ്. ആദ്യ ഘട്ടത്തില്‍ പ്രസിഡന്റ് ജോ ബൈഡനെ മലര്‍ത്തിയടിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. എതിരാളിയായി വൈസ് പ്രസിഡന്റ് കമല ഹാരിസ്. പരസ്പരം പോരാടിച്ചും പോര്‍വിൡും ഇരുവരുടെയും മുന്നേറ്റം. ഒടുവില്‍ സമാപനം. ഡിബേറ്റില്‍ വിജയ പരാജയം ഔദ്യോഗികമായി പ്രഖ്യാപിക്കില്ല എങ്കിലും പ്രകടനം അതു വിളിച്ചു പറയും. യുഎസ് മാധ്യമങ്ങളും എക്‌സ് ഉപയോക്താക്കളുമെല്ലാം ഒറ്റ സ്വരത്തില്‍ പറയുന്നു, ആ വിജയി കമലയാണ്. ട്രംപിന് കഴിഞ്ഞു പോയത് ഒരു കാളരാത്രി.

വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാശിയേറിയ യുഎസ് പ്രസിഡന്റ് സംവാദം സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ കുത്തൊഴുക്കിന് സാക്ഷ്യം വഹിച്ചു, രാഷ്ട്രീയ വിശകലന വിദഗ്ധരും പത്രപ്രവര്‍ത്തകരും അവകാശപ്പെടുന്നത് ഡെമോക്രാറ്റ് തന്റെ റിപ്പബ്ലിക്കന്‍ എതിരാളിയെക്കാല്‍ മികച്ച പ്രകടം കാഴ്ചവച്ചുവെന്നും ട്രംപിനെ നിര്‍ത്തിപ്പൊരിച്ചു എന്നുമാണ്. പരസ്യമായി ട്രംപ് അതു സമ്മതിക്കില്ലെങ്കില്‍ കൂടി.

കമലാ ഹാരിസിന് മുന്‍ പ്രസിഡന്റിനേക്കാള്‍ മികച്ച നേട്ടമാണ് ലഭിച്ചതെന്ന് ഫോക്‌സ് ന്യൂസ് അവതാരകനും രാഷ്ട്രീയ നിരീക്ഷകനുമായ ബ്രിട്ട് ഹ്യൂം ചൂണ്ടിക്കാട്ടുന്നു. ‘തെറ്റുകള്‍ പറ്റിയില്ല കമലയ്ക്ക്, ട്രംപിന് ഒരു മോശം രാത്രിയായിരുന്നു. അദ്ദേഹത്തിന്റെ പഴയ ആവലാതികള്‍ പലതും ഞങ്ങള്‍ കേട്ടു. ഇത് കമലാ ഹാരിസിന്റെ രാത്രിയായിരുന്നു.’ – അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്കന്‍ ”തയ്യാറെടുപ്പ് നടത്തിയില്ലി’ എന്ന് വാദിച്ചുകൊണ്ട്, മുന്‍ ന്യൂജേഴ്സി ഗവര്‍ണറും എബിസിയുടെ രാഷ്ട്രീയ നിരൂപകനുമായ ക്രിസ് ക്രിസ്റ്റി പറഞ്ഞു, ”ട്രംപ് നന്നായി പ്രവര്‍ത്തിക്കാന്‍” സമയമായിരിക്കുന്നു എന്ന ഉപദേശവും അദ്ദേഹം നല്‍കുന്നു. ”ഡൊണാള്‍ഡ് ട്രംപിന് വേണ്ടി സംവാദത്തിനുള്ള തയ്യാറെടുപ്പ് നടത്തിയവരെ പുറത്താക്കണം എ്ന്നും ക്രിസ്റ്റി ആവശ്യപ്പെട്ടു. കുടിയേറ്റക്കാര്‍ വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കുന്നതിനെക്കുറിച്ചുള്ള റിപ്പബ്ലിക്കന്റെ പരാമര്‍ശത്തെ ”വലിയ പരാജയം” എന്നാണ് വിശേഷിപ്പിച്ചത്. ”ട്രംപ് കഠിനാധ്വാനം ചെയ്യുന്നത് നല്ലതാകും. അല്ലെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കും.” അദ്ദേഹം പറഞ്ഞു.

ഗര്‍ഭച്ഛിദ്രത്തെ കുറിച്ചും യുഎസ് പൗരന്മാരുടെ ‘വളര്‍ത്തുമൃഗങ്ങളെ കുടിയേറ്റക്കാര്‍ ഭക്ഷിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ അവകാശവാദവും എബിസി ന്യൂസ് മോഡറേറ്റര്‍മാര്‍ തത്സമയം വസ്തുത പരിശോധിക്കുന്നതുമെല്ലാം ട്രംപിന് തിരിച്ചടിയായി. എബിസി ഹോസ്റ്റുകളെക്കുറിച്ചുള്ള ട്രംപ് ടീമിന്റെ പരാതികളും കാര്യമായി വിലപ്പോയ മട്ടില്ല. മുന്‍ പ്രസിഡന്റ് സംവാദത്തില്‍ പരാജയപ്പെട്ടുവെന്നും മോഡറേറ്റര്‍മാരെക്കുറിച്ചുള്ള ‘വിറയല്‍’ അത് മാറ്റില്ലെന്നും റേഡിയോ ഹോസ്റ്റ് എറിക് എറിക്സണ്‍ പറഞ്ഞു.

‘അവരുടെ (മോഡറേറ്റര്‍മാരുടെ) പെരുമാറ്റം കൊണ്ടല്ല അദ്ദേഹം തോറ്റത്. സ്വന്തം പ്രകടനം കൊണ്ടാണ് അവന്‍ തോറ്റത്, അവരുടേതല്ല.’ എറിക്‌സണ്‍ പറഞ്ഞു. ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രിയും യുഎന്‍ഡിപി അഡ്മിനിസ്‌ട്രേറ്ററുമായ ഹെലന്‍ ക്ലാര്‍ക്കും ചര്‍ച്ചയില്‍ ‘വിധി വ്യക്തമായിരുന്നു’ എന്ന് പറഞ്ഞു. കമന്റേറ്റര്‍മാരില്‍ നിന്നും പോള്‍ ചെയ്തവരില്‍ നിന്നും വിധി വ്യക്തമാണെന്ന് തോന്നുന്നു. കമലാ ഹാരിസ് വളരെ നന്നായി ചെയ്തു. ‘- അവര്‍ ട്വീറ്റ് ചെയ്തു.

ഹാരിസ് ‘ആത്മവിശ്വാസവും വിശ്വാസവും ഉള്ളയാളായി’ കാണപ്പെട്ടുവെന്ന് ദി ഫിലാഡല്‍ഫിയ ഇന്‍ക്വയററിലെ പത്രപ്രവര്‍ത്തകനായ ലൂയിസ് എഫ് കരാസ്‌കോ പറഞ്ഞു. ‘അവസാനം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ഞാന്‍ ഏറ്റവും വലിയ ഹാരിസ് ആരാധകനായിരുന്നില്ല. ഇന്ന് രാത്രി നഷ്ടപ്പെടാന്‍ എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ വിജയിച്ചു.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫിലാഡല്‍ഫിയയില്‍ നടന്ന അവരുടെ ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാമ്പത്തികം, ഗര്‍ഭച്ഛിദ്രാവകാശം, അനധികൃത കുടിയേറ്റം, ഇസ്രായേല്‍- ഹമാസ് യുദ്ധം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ഇരു നേതാക്കളും ശക്തമായി പോരാടി. രണ്ട് മത്സരാര്‍ത്ഥികളും ഓരോരുത്തരും ദുര്‍ബലരാണെന്നും ജനങ്ങളോട് കള്ളം പറയുന്നവരാണെന്നും പരസ്പരം ആരോപിച്ചു. സംവാദത്തിന് തൊട്ടുപിന്നാലെ ട്രൂത്ത് സോഷ്യലെ പോസ്റ്റില്‍, ഇത് തന്റെ എക്കാലത്തെയും മികച്ച ഡിബേറ്റ് ആണെന്ന് താന്‍ കരുതുന്നുവെന്നാണ് ട്രംപ് കുറിച്ചത്.


സംവാദത്തില്‍ ഹാരിസിനെ വിജയിയായി പൊളിറ്റിക്കോ പ്രഖ്യാപിച്ചു. ഈ വിജയം ഇഞ്ചോടിഞ്ച് വിജയം അല്ലെന്നും കമല ട്രംപിനെ തന്റെ ചൂണ്ടയില്‍ കൊരുത്ത് മലര്‍ത്തിയടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ട്രംപിനെ പ്രതിരോധത്തിലാക്കാന്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ തന്റെ കഴിവുകള്‍ പൂര്‍ണമായും ഉപയോഗിച്ച ഹാരിസ് ‘രാത്രിയുടെ ഭൂരിഭാഗവും സ്വന്തമാക്കി’ എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

വൈസ് പ്രസിഡന്റ് ഹാരിസ് തന്റെ എതിരാളിയായ ട്രംപിന് മുന്നില്‍ ബൈഡന്‍ ഭരണകൂടത്തെ പ്രതിരോധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ റിപ്പബ്ലിക്കന്‍ നേതാവാകട്ടെ സ്വന്തം ഭരണം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇതാകട്ടെ കമലയ്ക്ക് മേധാവിത്വം നേടിക്കൊടുക്കുകയും ചെയ്തു. ട്രംപിനെ വഴിതെറ്റിക്കാന്‍ ഹാരിസ് നന്നായി തയ്യാറെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് പലപ്പോഴും വസ്തുതകളില്‍ നിന്ന് വ്യതിചലിച്ചുവെന്നും 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ചും കുടിയേറ്റത്തെ കുറിച്ചും നിരാകരിച്ച സിദ്ധാന്തങ്ങള്‍ അവലംബിച്ചതായും വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.